ഇസ്ലാമാബാദ്: കഞ്ചാവ് ഉത്പാദനത്തിന് പച്ചക്കൊടി കാട്ടി പാക് സർക്കാർ. ശാസ്ത്ര സാങ്കേതിക വകുപ്പ്മന്ത്രി ഫവാദ് ചൗഡരിയാണ് ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ തീരുമാനത്തെ ചരിത്രപരമായ തീരുമാനം എന്നാണ് ചൗഡരി പറഞ്ഞത്.
പാക്കിസ്ഥാനിലെ ഝലം ഹെർബൽ മെഡിസിൻ പാർക്കിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഈ നീക്കം അങ്ങനെ എടുപിടിന്നൊന്നും പറഞ്ഞ് എടുത്തതല്ല മറിച്ച് വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ നീക്കമുണ്ടായിരിക്കുന്നത്.
സിബിഡി ഉത്പാദിപ്പിക്കാൻ മാത്രമായി പാക്കിസ്ഥാൻ ഒരു പ്രത്യേകതരം കഞ്ചാവ് വിത്ത് ഇറക്കുമതി ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. വിവിധ മരുന്നുകളില്‍ സിബിഡിയുടെ മിശ്രണം നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നതെന്ന് 2016 ലെ ഗവേഷണ ഫലത്തിൽ നിന്നും വ്യക്തമാണ്. മാത്രമല്ല ചൈനയിൽ 40,000 ഏക്കറിലും കാനഡയിൽ 100,000 ഏക്കറിൽ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്ന് ചൗഡരി അറിയിച്ചു.
ഇതിന്റെ വിത്ത് എണ്ണ ഉത്പാദിപ്പിക്കുന്നതിനും ഇലകൾ തുണി വ്യവസായത്തിൽ പരുത്തിയ്ക്ക് പകരം ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ലോകത്തെമ്പാടും കോട്ടൺ തുണിക്ക് പകരമായി ഫൈബറാണ് ഉപയോഗിക്കുന്നത്. ഈ ചെടിയുടെ നാരുകള്‍ ഉപയോഗിച്ച് വസ്ത്രങ്ങളും ബാഗുകളും മറ്റ് തുണിത്തരങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കും. ഇത് 25 ബില്യൺ ഡോളറിന്റെ വിപണിയാണെന്നും ഈ വിപണിയിൽ പാക്കിസ്ഥാന് വലിയ പങ്കുവഹിക്കാനാകുമെന്നും ചൗഡരി വ്യക്തമാക്കി. ഈ പദ്ധതി സർക്കാർ നിയന്ത്രണത്തിലാണെന്നും അതുകൊണ്ടുതന്നെ ആവശ്യമുള്ള സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.