gnn24x7

കോവിഡ് വാര്‍ഡുകളില്‍ ആഷിഫിന്‍റെ സേവനം ഇനിയുണ്ടാകില്ല…

0
373
gnn24x7

തൃശൂര്‍: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ മിഷനു കീഴില്‍ നഴ്‌സ് ആയ ആഷിഫിനെയാണ് മരണം തട്ടിയെടുത്തത്. നഴ്‌സി൦ഗ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ 23 കാരനായ  ആഷിഫ്‌   കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്‌എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചത്‌.

കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസം സേവനം ചെയ്തതിന്‍റെ പ്രതിഫലവും വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്‍റെ രൂപത്തില്‍ മരണം തേടിവന്നത്. എഫ്‌സിഐ ഗോഡൗണില്‍നിന്ന് അരി കയറ്റി വന്ന ലോറിയുമായി ആഷിഫിന്‍റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനായാണ് കുന്നംകുളത്തേയ്ക്ക് പോയത്.

ഒരു ഭയവുമില്ലാതെ ഐസലേഷന്‍ വാര്‍ഡിലെ ജോലിയും ഒപ്പം ഹെല്‍പ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ്  കോവിഡ് ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. 

സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്‍റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്‍റെ വാക്കുകള്‍. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്‍റെ  രീതിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

gnn24x7