തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളിൽ ഓരോ കോച്ചിലും പ്രത്യേക സംഘം കർശന പരിശോധന നടത്തും.
അതിർത്തികളിലും ഇന്നുമുതൽ പരിശോധന ശക്തമാക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക പരിശോധനയുണ്ടാകും. കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തിയായ നാടുകാണി ചുരത്തിൽ യാത്രക്കാരെ ഇന്ന് മുതല്‍ പരിശോധനക്ക് വിധേയരാക്കും. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാകും പരിശോധനക്കുള്ള സൗകര്യമൊരുക്കുക. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ മലപ്പുറം ജില്ലയിലേക്കെത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് സംഘം ഉറപ്പു വരുത്തും.
വീടുകളിൽ അടക്കം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പടെ ഉറപ്പാക്കാൻ ഉള്ള ശ്രമങ്ങളും സജീവമാക്കും. കൂടുതൽ സാംപിൾ പരിശോധനാ ഫലങ്ങളും ഇന്ന് ലഭിക്കും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തും. കൊവിഡ് 19 ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിർത്തിയിൽ പരിശോധന തുടരാനാണ് ആരോഗ്യ വകപ്പിനും പൊലീസിനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുള്ളത്.