കൊച്ചി: കോവിഡ് 19 പ്രതിരോധത്തിനായി കലൂരിലെ പിവിഎസ് ആശുപത്രി സജ്ജമാകുന്നു. പൂട്ടികിടക്കുകയായിരുന്ന ആശുപത്രി കൊറോണ കെയർ സെന്ററിനായി ജില്ലാഭരണകൂടം എറ്റെടുത്തിരുന്നു. 40 ഐ സി യു ബെഡുകളടക്കം 300 പേർക്കായി ചികിത്സയ്ക്കുള്ള സംവിധാനം ഇവിടെ സജ്ജീകരിക്കും.
കോവിഡ് 19 രോഗബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ അതിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് ജില്ലാഭരണകൂടം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആശുപത്രികളില്‍ അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാനാവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ഒപ്പം തന്നെയാണ് പൂട്ടികിടന്ന പിവിഎസ് ആശുപത്രി ഏറ്റെടുത്തത്.
വൈദ്യുതിയും വെള്ളവും എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കയറിയ ഒന്നാം നിലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കുറച്ച് കാലമായി പൂട്ടികിടന്നതിനാൽ അണുവിമുക്തമാക്കാനുള്ള നടപടികള്‍ കൂടി പൂര്‍ത്തിയായി തിങ്കളാഴ്ചയോടെ പിവിഎസ് ആശുപത്രി കോവിഡ് പ്രതിരോധത്തിനായി പൂര്‍ണസജ്ജമാകും.
AIYF പ്രവർത്തകരും ആശുപത്രിയിൽ എത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ആ നിമിഷം മുതൽ ആശുപത്രി തുറക്കും. ഇവിടേയ്ക്കായുള്ള ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫുകളും തയ്യാറാണ്.







































