മലപ്പുറം: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കൾ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്.
ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട ദേവിക.ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമായ ആണ്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ്ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. ഷാജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം, തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം മേല്‍നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകും.







































