തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പിണറായി സർക്കാർ.
സർക്കാർ ജീവനക്കാർക്ക് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. കൂടാതെ ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
സംസ്ഥാനത്ത് കോവിഡ് -19 പടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേരളത്തിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്.
കേരളത്തില്‍ ഇതുവരെ 22പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിർബന്ധിതമായിരിക്കുകയാണ്.
ഈ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി എന്ന നിർദ്ദേശം പുറത്തു വന്നിരിക്കുന്നത്.
ഈ പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50% ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാര്‍ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാര്‍ ജോലിക്കെത്തും. മാര്‍ച്ച് 31 വരെയാണ് ഈ നിയന്ത്രണം.
അതേസമയം, ഓഫീസിലെത്താത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ജീവനക്കാരോട് ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.







































