തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറയുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാണ്.
പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചയായി കുറവ് രേഖപ്പെടുത്തുമ്പോള്‍ ആറ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. മുപ്പതിനായിരത്തിലേറെപ്പേരെയാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്.
വിദേശത്തുനിന്നെത്തിയ 254 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ സമ്പര്‍ക്കത്തിലൂടെ 91 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണത്തിലാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടുന്ന ഈ കണക്കുകള്‍.
സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതില്‍ 84 പേര്‍ക്ക് അസുഖം ഭേദമായി. 259 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 254 പേര്‍ കൊവിഡ് ബാധിത മേഖലയില്‍നിന്നെത്തിയവരാണ്.
ലോകാരോഗ്യ സംഘടനയുടെ ആര്‍ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കില്‍ ഒരു രോഗിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് വരെ പേര്‍ക്ക് രോഗം പകരാം. അവരില്‍ നിന്ന് അടുത്ത 2 മുതല്‍ 3 വരെ പേരിലേക്കും. ഇങ്ങനെ ആണെങ്കില്‍ സംസ്ഥാനത്ത് ഇതിനകം സമ്പര്‍ക്കത്തിലൂടെ അയ്യായിരത്തോളം കേസുകളുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടിയിരുന്നത്.
പക്ഷെ നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണെന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്.
മാര്‍ച്ച് 27ന് ഒറ്റ ദിവസം 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് പിന്നീട് ഗ്രാഫ് താഴേയ്ക്കായിരുന്നു. ഏപ്രില്‍ 3ന് 9 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ നാലിന് 11 പേര്‍ക്കും ഏപ്രില്‍ 5 ന് എട്ട് പേര്‍ക്കും ആറിന് 13 പേര്‍ക്കും 7നും 8 നും 9 വീതം പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.
മറ്റിടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ കേരളത്തിന് അത് തടയാനായത് ആരോഗ്യ വകുപ്പിന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്.
ആറ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞു. ഏപ്രില്‍ 4 ന് നിരീക്ഷത്തിലുണ്ടായിരുന്നത് 1,71, 355 പേരായിരുന്നു. ഇന്നലെ ആസംഖ്യ 1,40, 474 ആയി കുയ്ക്കാനായി. പുതിയ രോഗികളെക്കാള്‍ രോഗം ഭേദമായവരുടെ എണ്ണം ഉയര്‍ന്നു.
ഇന്നലെ വരെ 84 പേര്‍ സുഖം പ്രാപിച്ചു. 97. 67 ശതമാനമാണ് രോഗമുക്തി നിരക്ക്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഏപ്രില്‍ 1 ന് 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായപ്പോള്‍ പിന്നീടുള്ള ഏഴു ദിവത്തിനിടെ ഇങ്ങനെ രോഗം പകര്‍ന്നത് 19 പേര്‍ക്ക് മാത്രമാണ്. വിദേശത്തു നിന്നെത്തിയ 45 പേര്‍ക്കും സമ്പര്‍ക്കം വഴി 34 പേര്‍ക്കും നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 15 പേര്‍ക്കുമാണ് ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ നിന്ന് പിന്നീട് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നതാണ് കേരളത്തിന് നേട്ടമായത്.
പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായും തെളിവില്ല. മരണനിരക്കാകട്ടെ ഒരു ശതമാനത്തില്‍ താഴെയാണ്. ലോകത്ത് ഇത് 5.75 ശതമാനവും രാജ്യത്തെ തോത് 2.83 ശതമാനവുമാണ്.
കര്‍ശന നിരീക്ഷണ നടപടികളും ജാഗ്രതയുമാണ് രോഗവ്യാപനത്തെ ഒരുപരിധി വരെ തടയാന്‍ സഹായിച്ചത്. പക്ഷെ ഹൈ റിസ്‌ക്ക് കേസുകള്‍ക്ക് 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി എന്നതിനാല്‍ വരും ആഴ്ചകളും വളരെ അധികം നിര്‍ണ്ണായകമാണ്.
ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടാതായിരുന്നു കേരളത്തിലെ ആദ്യഘട്ടം. ഇവര്‍ സുഖം പ്രാപിച്ചതോടെ ആദ്യഘട്ടം അവസാനിച്ചു. റാന്നിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിനും അവരിലൂടെ ബന്ധുക്കളിലൂടെ പകര്‍ന്നതുമാണ് കേരളത്തില്‍ രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്.
അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മൂന്നാം ഘട്ടമാണ് ഇനി കേരളത്തിന് വെല്ലുവിളി.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്നും സമൂഹ വ്യാപനം ഇല്ലെന്നുമാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ അവസാനിക്കേണ്ട ഏപ്രില്‍ 14 ന് ശേഷം എന്ത് തുടര്‍നടപടി വേണമെന്ന് തീരുമാനിക്കാന്‍ 13ാംതിയതി മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തുക.








































