gnn24x7

കോവിഡ്‌; അതിർത്തികൾ അടച്ചിട്ടാലും അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത്‌ സംസ്ഥാന സർക്കാർ.

0
297
gnn24x7

കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികൾ അടച്ചിട്ടാലും സംസ്ഥാനത്ത്‌ അവശ്യസാധനങ്ങൾക്ക്‌ ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത്‌ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ്‌ അരിയും ധാന്യങ്ങളും ആവശ്യത്തിന്‌ സംഭരിച്ച്‌ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതൽ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

അതിർത്തികളിൽ ചരക്കുനീക്കത്തിന്‌ തടസ്സമില്ല. ഏപ്രിൽ മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്‌സിഐയിൽനിന്ന്‌ മുൻകൂറായി എടുത്തു. മെയ്‌ മാസത്തേക്കുള്ള ഭക്ഷ്യധാന്യവും ശേഖരിക്കും. കേന്ദ്ര, സംസ്ഥാന വെയർഹൗസിങ് ഗോഡൗണുകൾ പോരാതെ വന്നാൽ സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കും. കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനത്തെ കർഷകരിൽനിന്നു സംഭരിച്ച നെല്ല്‌ മില്ലുകളിൽനിന്ന്‌ അരിയാക്കി കരുതൽ ശേഖരത്തിൽ സംഭരിക്കും.

സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറിലും പീപ്പിൾസ്‌ ബസാറുകളിലും അരിയും പലവ്യഞ്‌ജനങ്ങളും ആവശ്യത്തിനു ലഭ്യമാണ്‌. വിഷുവും ഈസ്‌റ്ററും മുന്നിൽക്കണ്ട്‌ സപ്ലൈകോ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ടെൻഡറിൽ ചെറുപയർ, ഉഴുന്ന്‌, കടല, വൻപയർ, പരിപ്പ്‌ തുടങ്ങിയവ 5000 ടൺ വാങ്ങി ശേഖരിച്ചു. 16,000 ടൺ അരിയും 1200 ടൺ മുളകും മല്ലിയും വാങ്ങിയിട്ടുണ്ട്‌. കോവിഡിന്റെ പശ്ചാത്തലത്തിൽ 24നു വീണ്ടും ടെൻഡർ വിളിക്കുന്നുണ്ട്‌. 25,000 ടൺ അരിയും 7500 ടണ്ണോളം പയർ വർഗങ്ങളും വീണ്ടും സംഭരിക്കും. ഇവയ്‌ക്കു പുറമെ ഗ്രീൻപീസ്‌, കടുക്‌, മുതിര, മല്ലി, ഉലുവ തുടങ്ങിയ മറ്റ്‌ സാധനങ്ങളും അടുത്ത ടെൻഡറിൽ അധികമായി വാങ്ങും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here