തിരുവനന്തപുരം കാരേറ്റിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് നാല് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), മതിര എൻ ബി എച്ച് എസ് മൻസിലിൽ നവാസ് പീരു മുഹമ്മദ് (സുൽഫി )(39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ ( 45 ), തിരുവനന്തപുരം കവടിയാർ സ്വദേശി നജീബ് (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു.
പുലർച്ചെ ഒന്നരയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് തകർന്ന കാറിനുള്ളിൽ അകപ്പെട്ടവരെ പുറത്തെടുത്തത്.
മരിച്ചവരുടെ മൃതദേഹങ്ങൾ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.







































