കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വർദ്ധിക്കുന്നതിനാൽ പരിശോധന കർശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലർച്ചെ 1.15ന് ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ 4 പേരിൽ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വർണ്ണം.
ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
ചെങ്ങള സ്വദേശി കേമ്പല സിദ്ദിഖ്, കാഞ്ഞങ്ങാട് സ്വദേശി മാടമ്പിലാത്ത് ഇർഷാദ്, ചട്ടഞ്ചാൽ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ, പെരിയ സ്വദേശി മാണിമൂല അബ്ദുള്ള മുഹമ്മദ് റിയാസ് എന്നിവരാണ് കസ്റ്റംസിന്റെ വലയിലായത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി, പി സി ചാക്കോ,നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്. ഈ മാസം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയിട്ടുള്ളത്.