gnn24x7

കൊറോണ വൈറസ്; പത്തനംതിട്ടയില്‍ രോഗികളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം

0
344
gnn24x7

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പുതിയ തീരുമാനമെടുത്തത്.

നേരത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ ആശുപത്രി അധികൃതര്‍ അറിയാതെ മുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജി.പി.എസ് സംവിധാനം ഉപയോഗിക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ എവിടെയൊക്കെ പോവുന്നുവെന്ന് ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്യും.

സംസ്ഥാനത്ത് ഇതുവരെ 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി ആറുപേര്‍ക്കു കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ കോട്ടയത്തു നിന്നും രണ്ടു പേര്‍ പത്തനംതിട്ടയില്‍ നിന്നുമാണ്.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുടക്കമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൊവിഡ് 19 മായി ബന്ധപ്പെട്ട പല വിവരങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ആവശ്യമാണെന്നിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ പല പൊതുപരിപാടികളും സംസ്ഥാനത്ത് റദ്ദാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ആളുകള്‍ പലരും വീട്ടിനുള്ളില്‍ തന്നെ കഴിയാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പൊഫഷണല്‍ കോളേജുകള്‍ അടക്കം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടക്കും. പരീക്ഷ എഴുതാന്‍ വരുന്നവരില്‍ നിരീക്ഷണത്തിലുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രത്യേക റൂമില്‍ പരീക്ഷ എഴുതിക്കും. ഇതോടൊപ്പം സ്‌പെഷ്യല്‍ക്ലാസ് അവധിക്ലാസ് ട്യൂഷന്‍ ക്ലാസ് ഇതെല്ലാം മാര്‍ച്ച് മാസത്തില്‍ ഒഴിവാക്കണം. മദ്രസകള്‍ അങ്കണ്‍വാടികള്‍ ടൂട്ടോറിയല്‍ എല്ലാം മാര്‍ച്ച് 30 വരെ അടച്ചിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

gnn24x7