gnn24x7

കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം

0
323
gnn24x7

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം.

കൊച്ചിയില്‍ എത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി 4000 വീടുകളാണ് സജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.

ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍ 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. ആദ്യ ദിനം കേരളത്തിലേക്കെത്തുന്ന നാല് വിമാനങ്ങളില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയില്‍ എത്തുക. 400 പേരാണ് രണ്ടുവിമാനങ്ങളിലുമായി ഉണ്ടാവുക.

കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയ ശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും.

ഇവിടെ നിന്നും നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക് കൊണ്ടുപോകുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് തീരുമാനം.

മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

gnn24x7