gnn24x7

കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി

0
290
gnn24x7

പത്തനംതിട്ട: കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരാണ് രണ്ട് കുട്ടികൾക്കും ശേഷിക്കുന്ന പരീക്ഷ എഴുതാൻ ജാമ്യം അനുവദിച്ചത്.

കുട്ടികൾക്ക് പരീക്ഷകൾ ബാക്കിയുണ്ടെന്നും തെളിവെടുപ്പ് പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവരുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ടശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യം ജുവനൈൽ കോടതി തള്ളിയിരുന്നു. പകരം ഇവരെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈൽ സെന്‍ററിലെത്തി വിവരങ്ങൾ ചോദിച്ചറിയാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അങ്ങാടിക്കൽ സ്വദേശി അഖിലിനെ (16) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അഖിലിന്റെ കൂട്ടുകാരായ രണ്ട് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലു കൊണ്ടെറിഞ്ഞ് വീഴ്ത്തിയ ശേഷം മഴു ഉപയോഗിച്ച് വെട്ടിയായിരുന്നു കൊലപാതകം. മൃതദേഹം കുഴിച്ചിടാനും ശ്രമിച്ചിരുന്നു. മുറിവേല്‍പ്പിച്ച് മണ്ണില്‍ കുഴിച്ചിട്ടാല്‍ പുഴുവരിച്ച് ശരീരം ദ്രവിച്ചുപോകുമെന്നു സിനിമയിൽ കണ്ടതിനെ തുടർന്നാണ് ഈ രീതി ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ പൊലീസിന് നൽകിയ മൊഴി.

gnn24x7