കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിലാണ് ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും, ശിവശങ്കർ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്‍റെ പങ്ക് തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസ് ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.





































