കോട്ടയം: റഷ്യയിൽ നിന്ന് ഈ മാസം ഒമ്പതിന് നാട്ടിലെത്തിയ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശിനി കൃഷ്ണപ്രിയയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എംബിബിഎസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയാം എന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തുള്ള ബന്ധുവീട്ടിൽ മാറി താമസിച്ചു. ഇന്നലെ ഉച്ചയ്ക്കും ഇവിടെനിന്ന് അച്ഛൻ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. ഉച്ച കഴിയുന്നതുവരെ ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി ഭക്ഷണവുമായി വന്നു വിളിച്ചപ്പോൾ കൃഷ്ണപ്രിയ വാതിൽ തുറന്നില്ല. തുടർന്ന് കിടപ്പു മുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രിയയുടെ സാമ്പിളുകൾ നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വന്ന ശേഷം ആയിരിക്കും തുടർനടപടികൾ ഉണ്ടാകുക.
ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് പരിശോധിച്ച് വരികയാണെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കൾക്കും വിവരമില്ല. കാര്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല എന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.
                









































