gnn24x7

ദേവനന്ദയുടെ മരണം; സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും

0
318
gnn24x7

കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. 

കുട്ടിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററോളമുണ്ട് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ ആറ്റിലേയ്ക്ക്.  അതുകൊണ്ടുതന്നെ ഇത്രയും ദൂരത്തേയ്ക്ക് കുഞ്ഞ് തനിച്ചു വരാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടടേയും ആരോപണം. 

അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ ഉന്നയിച്ചിട്ടുണ്ട്.  അതേസമയം സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ദുരൂഹതയുണ്ടെന്ന ആരോപണങ്ങളും പരിശോധിക്കുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ പറഞ്ഞിട്ടുണ്ട്.

ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും എവിടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നതെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞിട്ടുണ്ട്.  

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചന.

20 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. 

പോലീസിന്‍റെ മുങ്ങല്‍ വിദഗ്ദ്ധരാണ് മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു) വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു കുഞ്ഞിനെ കാണാതായത്.

gnn24x7