gnn24x7

നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട്

0
443
gnn24x7

കൊച്ചി: കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഷാർജയിൽ നിന്നും  എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ്  നിതിന്‍റെ  മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഇന്ന്   പുലര്‍ച്ചെ  5.45ന് എയര്‍ അറേബ്യയുടെ പ്രത്യേക  വിമാന൦ നെടുമ്പാശ്ശേരിയിലെത്തി.

നിതിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്. ഇവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍പസമയത്തിനകം മൃതദേഹം സ്വദേശത്തേക്ക്  കൊണ്ടുപോകും.  ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്

നിതിന്‍റെ  ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം കൊണ്ടുപോവുകയെന്നാണ് റിപ്പോര്‍ട്ട്.  ആശുപത്രി അധികൃതർ അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചു. 

കഴിഞ്ഞ ദിവസം നിതിന്‍റെ  മരണവാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍, പ്രസവത്തിനു മുന്‍പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

 ജൂലൈ ആദ്യവാരമാണ് പ്രസവതിയതി നിശ്ചയിച്ചിരുന്നതെങ്കിലും ഭര്‍ത്താവിന്‍റെ മരണ വിവരം അറിയിക്കുന്നതിന് മുമ്പ് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

വിദേശത്തുനിന്ന് ഗര്‍ഭിണികളായവരെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചാണ് നിതിനും ആതിരയും മാധ്യമശ്രദ്ധ നേടുന്നത്.  വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലേക്കു വന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍. 

യുഎഇയിലടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നിതിന്‍റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കനത്ത ഞെട്ടലുണ്ടാക്കിയിരുന്നു.  

gnn24x7