gnn24x7

ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

0
262
gnn24x7

തിരുവനന്തപുരം: ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗള്‍ഫില്‍ നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെയാണ് പ്രതിഷേധം.  ആരോഗ്യമന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആരോഗ്യമന്ത്രി കാര്യങ്ങള്‍ അറിയാതെ ആണ് സംസാരിക്കുന്നത്. വിദേശത്ത് നിന്നു വിമാനങ്ങള്‍ വരുന്നതിനു വന്ദേഭാരത് പദ്ധതി പ്രകാരമുള്ള പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും അത് ബാധകമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ആകട്ടെ അതിനു വിരുദ്ധമായാണ് പറയുന്നത്.

വന്ദേഭാരത് പദ്ധതിയനുസരിച്ച് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മാത്രം അത് ഏര്‍പ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്. സ്വയം ടിക്കറ്റ് എടുത്തു വരാന്‍ കഴിയാത്ത പാവങ്ങളാണ്  സന്നദ്ധ സoഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നത്.

ഇവര്‍ 48 മണിക്കൂറിനുള്ളില്‍ നേടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കണമെന്ന നിബന്ധന അപ്രായോഗികവും പ്രവാസികളെ കഷ്ടത്തിലാക്കുന്നതുമാണ്. അതിനാല്‍ അത് പിന്‍വലിക്കുക തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

gnn24x7