gnn24x7

രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

0
261
gnn24x7

മൂന്നാര്‍: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഇനി 48 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്‍നോട്ടത്തിലുമാണ് ഇന്ന് തിരച്ചില്‍ നടത്തുക.

നിലവില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 18 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് സംസ്‌കരിക്കും. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി രാജമലയില്‍ എത്തിയിരുന്നു.

നാല് ലയങ്ങളിലായി കഴിഞ്ഞിരുന്ന 83 പേരാണ് അപകടത്തില്‍പ്പെട്ടത്. മഴയും മൂടല്‍മഞ്ഞും തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. വ്യാഴാഴ്ച രാത്രി 11.30ടെ ഉരുള്‍പൊട്ടലുണ്ടാവുകയും, തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചു പോവുകയുമായിരുന്നു. 12 പേര്‍ അപകടത്തില്‍ രക്ഷപെട്ടു.

ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് 30 കിമീ അകലെ മലമുകളിലാണ് പെട്ടിമുടി. തോട്ടം മേഖലയിലെ ഉള്‍പ്രദേശമായതിനാല്‍ ഗതാഗത സംവിധാനം ഇല്ലാത്തത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു.

gnn24x7