gnn24x7

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ

0
262
gnn24x7

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത് ഡോണ (23) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്.

കോവിഡ് 19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്സായിരുന്നു ആസിഫ്. രോഗികളെ പരിചരിക്കുന്നതില്‍ ആസിഫ് ആത്മാര്‍ത്ഥമായ സേവനമാണ് നടത്തിയിരുന്നത്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു.

തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആയിരുന്നു ഡോണ. മേയ് നാലിന് രാത്രി 7ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഡോണ മരണമടയുകയായിരുന്നു.

ഇരുവരും ജോലിയില്‍ പ്രവേശിച്ചിട്ട് അധിക കാലമായിരുന്നില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്.

gnn24x7