gnn24x7

കൊവിഡ് 19 പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

0
562
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നേരത്തെ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു.

തിങ്കളാഴ്ചയാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെയും  ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നായിരുന്നു ആവശ്യം. ജഡ്ജിമാര്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരാണെന്നാണ് വാദം. ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പള വിതരണം വൈകും.

ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം തിരിച്ചുതരുന്നത് ആറ് മാസത്തിനകം തീരുമാനിച്ചാല്‍ മതി. നേരത്തെ കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഇതിനെ മറികടക്കാന്‍ സാലറി മാറ്റിവെക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

സാലറി മാറ്റിവെക്കല്‍ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതി തന്നെ സര്‍ക്കാരിന് വഴി തുറന്നിരിക്കുകയാണെന്നും ശമ്പളം മാറ്റിവെക്കലിന് സര്‍ക്കാരിനെ അധികാരപ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായി അതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് ധനവകുപ്പ് പറയുന്നു.

ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

gnn24x7