gnn24x7

വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾക്ക് ഇടക്കാല സ്റ്റേ

0
346
gnn24x7

കൊച്ചി: ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷകൻ അജ്മൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇടക്കാല സ്റ്റേ. ദ്വീപിലെ കന്നുകാലി ഫാമുകൾ അടച്ചു പൂട്ടണം എന്ന ഉത്തരവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതു. വർഷങ്ങളായി ഒരു പ്രദേശത്ത് തുടർന്നു വരുന്ന ഭക്ഷണ ശീലം ഒഴിവാക്കുന്നതിന്റെ യുക്തി എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. മാംസ ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻറെ മറുപടി. ഡയറി ഫാമുകൾ പൂട്ടാനുള്ള തീരുമാനം എന്തിനാണെന്ന ചോദ്യത്തിന് അവ ലാഭത്തിലല്ലെന്നും ഉത്തരം നൽകി.

1950 മുതൽ ദ്വീപിൽ തുടരുന്ന മെനുവാണ് ഇതെന്നും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു സംഘടനയെ കുട്ടികളുടെ ഭക്ഷണവിതരണം ഏൽപിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാക്കാനാണ് നീക്കമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. സ്വകാര്യ കമ്പനിയുടെ പാലും പാൽ ഉൽപന്നങ്ങളും ദ്വീപിൽ വിറ്റഴിക്കാനാണ് ഡയറിഫാമുകൾ പൂട്ടുന്നതെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞതിനെ തുടർന്നാണ് വിവാദ ഉത്തരവുകൾ കോടതി സ്റ്റേ ചെയ്തത്.

gnn24x7