തിരുവനന്തപുരം: വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച. വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഇതു ചൂണ്ടിക്കാട്ടി യുവമോർച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, SC കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും യുവമോർച്ച അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്താതെ തിടുക്കത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനിച്ചതാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാനുള്ള കാരണം. 2.5 ലക്ഷം വിദ്യാർത്ഥികൾക്ക് ടി വിയോ സ്മാർട്ട് ഫോണുകളുടേയോ സൗകര്യങ്ങളില്ല എന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന കണക്കുകളാണ്. എന്നാൽ യാഥാർത്ഥ്യം അതിലും എത്രയോ കൂടുതലാണെന്നും യുവമോർച്ച ആരോപിച്ചു.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. എല്ലാ മേഖലകളിലും മുന്നൊരുക്കമില്ലാത്ത നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പoനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പoന സാമഗ്രികൾ എല്ലാവരിലും എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സാധിക്കണം. വായനശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
                









































