തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെ.മീ. വീതമാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സെക്കൻഡിൽ 15,117 ലീറ്റർ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്.
അണക്കെട്ടിൽനിന്നു തുറന്നുവിട്ട വെള്ളം ജനവാസമേഖലയായ വള്ളക്കടവിൽ എത്തിയെങ്കിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. ഇവിടെനിന്നു വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴിയാണ് ഇടുക്കി ഡാമിൽ എത്തുന്നത്. പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി. 6376 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഏഴുമണിക്ക് ഇത് 5800 ഘനയടിയായിരുന്നു. നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. അണക്കെട്ട് രാവിലെ 7 മണിയോടെ തുറക്കുമെന്ന് തമിഴ്നാട് അധികൃതർ അറിയിച്ചതിനെ തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു.