ലോകമെമ്പാടും ഏറ്റവും അധികം ഡിമാൻഡുള്ള ഒരു തൊഴിൽ നേഴ്സുമാരുടേതാണ്. രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നത് കൊണ്ട് തന്നെ അവരെ ചികിൽസിക്കാനുള്ള ശുശ്രൂഷകരായ നഴ്‌സുമാരുടെ എണ്ണത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും ക്ഷാമം നേരിടുകയാണ്. നഴ്സിങ് ക്ഷാമം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് വികസിത രാജ്യങ്ങളിലാണ്. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ജർമ്മനി, ഫിൻലൻഡ്, അയർലണ്ട് എന്നിവിടങ്ങളിലെയും അമേരിക്ക, ന്യൂസിലാൻഡ് തുടങ്ങി പാശ്ചാത്യരാജ്യങ്ങളിലും നഴ്സിംഗ് ക്ഷാമം നിലനിൽക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ നഴ്സുമാരെ ഉത്പാദിപ്പിക്കുന്ന ഒരു പ്രവിശ്യയാണ് കേരളം. ഇന്ത്യയിൽ അതാത് സംസ്ഥാനങ്ങളുടെ നഴ്സിംഗ് ബോർഡിന്റെ രജിസ്ട്രേഷൻ കിട്ടിയാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉറപ്പാണ്. അതിനുശേഷം അവർക്ക് വിദേശത്തേക്ക് തൊഴിൽ തേടി പോകാം. ആകെയുള്ള കടമ്പ ഇംഗ്ലീഷ് യോഗ്യതയാണ്. ഈ യോഗ്യതയിലാണ് മിക്കപ്പോഴും നഴ്സുമാരുടെ റിക്രൂട്ട്മെന്റ് തടസ്സപ്പെടുന്നത്. ഇതിനായി ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത പ്രധാനമായും രണ്ടെണ്ണമുണ്ട്. ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐഇഎൽടിഎസ് എന്ന പരീക്ഷ, ഓസ്ട്രേലിയ നടത്തുന്ന ഒഇടി എന്ന പരീക്ഷ എന്നിവയാണ് ഈ യോഗ്യതാ പരീക്ഷകൾ. ഇവയിൽ ഏതെങ്കിലും ഒന്നിൽ വിജയിച്ചാൽ വിദേശത്തെ നഴ്സിംഗ് ജോലിക്ക് യോഗ്യത നേടും. എന്നാൽ ഈ യോഗ്യത നേടുന്നതിന് പല രാജ്യങ്ങൾക്കും പല മാനദണ്ഡമാണ്. ലോകമെമ്പാടും അംഗീകരിച്ചിരുന്ന മാനദണ്ഡം ഐഇഎൽടിഎസ് ഓവറോൾ 7 എന്നും ഒഇടിയ്ക്ക് ഓവറോൾ ബി എന്നുമാണ്.Listening, Speaking, Reading, Writing എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ Writing ടെസ്റ്റിൽ കൂടുതൽപേരും പരാജയപ്പെടുകയും മറ്റു ടെസ്റ്റുകളിൽ കൂടുതൽ മാർക്ക് നേടി വിജയിക്കുകയും ചെയ്യുന്നത് പതിവായപ്പോൾ writing സ്കോർ 0.5 കുറച്ചു. ഇതോടെ ഐഇഎൽടിഎസ് നേടാൻ 6.5യും ഒഇടി നേടാൻ ഓവറോൾ സി പ്ലസ് കരസ്ഥമാക്കിയാലും മതിയാകുമെന്ന് രീതി വന്നു.
ഇതോടു കൂടി നിരവധി പേർ യോഗ്യതാ പരീക്ഷകൾ പാസ്സാവുകയും വിദേശ നഴ്സിംഗ് ജോലിക്കായി കടന്നുപോകുകയും ചെയ്തു. ക്രമേണ OET വിജയിക്കുന്നവരുടെ എണ്ണം വർധിക്കുകയും IELTS യോഗ്യതയുള്ളവർ പിന്തള്ളപ്പെടുകയും ചെയ്തു. ഇതിനിടെ അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ നൽകിയാൽ OET യോഗ്യത ലഭിക്കുമെന്ന വാർത്തകൾ പ്രചരിക്കുവാനും തുടങ്ങിയിരുന്നു. എന്നാൽ OET പരീക്ഷ നടത്തുന്ന ഓസ്‌ട്രേലിയൻ ഏജൻസി ഈ ആരോപണം ഉടൻ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ഇത് ഒരു ആരോപണം മാത്രമല്ല എന്നും വസ്തുതകൾ ഇവയ്ക്കുള്ളിൽ ഉണ്ടെന്നുമാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഞായറഴ്ച നടന്ന OET പരീക്ഷയുടെ ചോദ്യപേപ്പർ ശനിയാഴ്ച തന്നെ പുറത്ത് വന്നിരുന്നു. ഈ ചോദ്യപേപ്പർ പുറത്തുവിട്ടുകൊണ്ട് പഴയ UNA യുടെ കേരളത്തിലെ നേതാവും ഇപ്പോൾ കാനഡയിലെ UNA യുടെ നേതാവുമായ ജിതിൻ ലോഹി OET യുടെ വിശ്വാസ്യത നഷ്ടപ്പെട്ടുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു ഫേസ്ബുക് പോസ്റ്റ് കുറിച്ചപ്പോഴാണ് ഇക്കാര്യം ജനശ്രദ്ധ നേടിയത്. UNA സംഘടനാ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതിനാലാണ് ഇക്കാര്യം പുറത്തുവന്നത്. മുൻപ് UNA യുടെ ഭാഗമായിരുന്ന ഒരു നേതാവടക്കം ഈ തട്ടിപ്പ് മാഫിയയുടെ പിന്നിലുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഈ തട്ടിപ്പിന് OET പരീക്ഷ നടത്തുന്ന ഓസ്‌ട്രേലിയൻ ബോർഡിന് നേരിട്ട് ബന്ധമൊന്നും ഇല്ലെന്നും പരീക്ഷ നടത്തുന്ന ഇന്ത്യയിലെ സബ് സെന്ററുകളിലേയ്ക്ക് തലേദിവസം തന്നെ ചോദ്യപേപ്പറുകൾ എത്തുന്നുണ്ട് അവ ഉത്തരവാദിത്വപ്പെട്ടവർ അടിച്ചു മാറ്റുകയും അവ സബ് ഏജന്റുമാരെ ഉപയോഗിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെന്നും അതിനായി അഞ്ചു ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്നുമാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. 2000 പേർക്ക് വരെ ഈ മാഫിയ ചോദ്യപേപ്പറുകൾ ഇത്തരത്തിൽ ചോർത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ജിതിൻ ലോഹിയുടെ ഇടപെടലിന്റെ ഫലമെന്നോണം ഇപ്പോൾ OET ഔദ്യോഗികമായി ഈ പ്രശ്നത്തിൽ അന്വേഷണം തുടങ്ങിട്ടുണ്ട്. ഇക്കാര്യം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അംഗീകരിച്ചിരിക്കുകയുമാണ്. അതുകൊണ്ടു തന്നെ ഈ ഞായറാഴ്ച നടന്ന പരീക്ഷ റദ്ദാക്കാനും ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ജിതിനും സംഘവും അയർലണ്ടിന്റെ നഴ്സിംഗ് ബോർഡിലടക്കം പരാതിയും നൽകിയിട്ടുണ്ട്.




































