ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തുവെന്നു എംപിമാർ ആരോപിച്ചു. പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ മുഖത്ത് പൊലീസ് അടിക്കുന്നതും, ടി.എന്‍. പ്രതാപനെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. എംപിമാരെ പാർലമെന്റ് വളപ്പിൽ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ കാരണങ്ങൾ കാരണം മാർച്ച് നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തങ്ങൾ എംപിമാരാണെന്ന് എംപിമാർ ആവർത്തിച്ചെങ്കിലും കടത്തിവിട്ടില്ല. ബാരിക്കേഡ് വച്ച് തടഞ്ഞെങ്കിലും അതു മറികടന്ന് എംപിമാർ പാർലമെന്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.