ദുബായ്: യുഎഇയുടെ ചൊവ്വാ പേടകം ഇൗ മാസം 20ന് വിക്ഷേപണം ചെയ്യാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ കാരണം നേരത്തെ മൂന്ന് പ്രാവശ്യം വിക്ഷേപണം മാറ്റിവച്ചിരുന്നു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു യുഎഇ സമയം തിങ്കളാഴ്ച (20) പുലർച്ചെ 1.58നായിരിക്കും ചൊവ്വാ പേടകം കുതിച്ചുയരുക.
വിക്ഷേപണ കേന്ദ്രത്തിന് മുകളിലൽ ശക്തമായ മേഘങ്ങൾ ഉള്ളതും തണുത്തുറഞ്ഞ കാലാവസ്ഥയുമാണ് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിയതിന് കാരണം. മിറ്റ്സുബിഷി H-IIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അൽ അമൽ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന്റെ കൗണ്ട് ഡൗൺ അറബിക്കിൽ ആയിരിക്കും.
വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ്‌സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്. 200 സ്വദേശി യുവശാസ്ത്രജ്ഞർ 6 വർഷത്തിലേറെ പദ്ധതിക്കായി പ്രവർത്തിച്ചു. ഉപഗ്രഹത്തിന്റെ രൂപകൽപനയും മറ്റും പൂർണമായും നടത്തിയത് ഇവരായിരുന്നു.
ചൊവ്വാ ഭ്രമണപഥത്തിൽ എത്താൻ 7 മാസത്തിലേറെ വേണ്ടിവരുമെന്നു കണക്കാക്കുന്നു. അതായത് അടുത്തവർഷം ഫെബ്രുവരിയിൽ. യുഎഇ രൂപീകൃതമായതിന്റെ 50–ാം വർഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്. അവസാനനിമിഷം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് ഡയറക്ടർ കീജി സുസുക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതുദിവസവും വിക്ഷേപിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. സൈറ്റ്: www.emm.ae/live.