ഷാർജ: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ 27 മുതൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം ഷാർഷ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (SPEA) ആണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി സ്കൂളുകൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ഉറപ്പാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായോ എന്ന കാര്യവും പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് ഷാർജയിലെ സ്കൂളുകൾ അടച്ചത്. തുടർന്ന് ഓൺലൈൻ വഴി ക്ലാസുകൾ നടത്തി വരികയാണ്. യുഎഇയിലെ മറ്റ് ചില എമിറേറ്റുകളിൽ ആഗസ്റ്റ് 31ന് സ്കൂളുകൾ തുറന്നിരുന്നു. ഷാര്‍ജയിലും അന്നു തന്നെ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഓൺലൈൻ ക്ലാസുകള്‍ കുറച്ചു നാൾ കൂടി തുടരാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബർ 13ന് തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വീണ്ടും രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഷാര്‍ജയിലെ ആരോഗ്യസാഹചര്യം കണക്കിലെടുത്താണ് രണ്ട് തവണയും സ്കൂൾ തുറക്കൽ നീട്ടിയതെന്നാണ് SPEA അറിയിച്ചത്.
നിലവിൽ ദേശീയ ദുരന്തനിവാരണ വകുപ്പിന്‍റെ കൂടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഘട്ടം ഘട്ടമായി ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ആ സാഹചര്യത്തിൽ ആദ്യപടിയായി എല്ലാ കുട്ടികളും ഒരുമിച്ച് സ്കൂളുകളിലേക്കെത്തില്ലെന്നാണ് സൂചന.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ SPEA അധികൃതർ സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. സ്കൂളുകളെല്ലാം തന്നെ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ഈ പരിശോധനകളെല്ലാം തൃപ്തികരമായി പൂർത്തിയായ സാഹചര്യത്തിലാണ് അടുത്തയാഴ്ച മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.
സ്കൂളുകളിലെ മുന്നൊരുക്കങ്ങൾ
എല്ലാ സ്റ്റാഫുകൾക്കും കോവിഡ് പരിശോധന
സ്കൂൾ ബസിലും കാമ്പസിൽ പ്രവേശിക്കുന്നതിനും മുമ്പും വിദ്യാർഥികളുടെ ശരീര ഊഷ്മാവ് പരിശോധിക്കും
ബസുകളിലും ക്ലാസ് മുറികളിൽ സാമൂഹിക അകലം ഉറപ്പാക്കും.
ആറ് വയസിൽ താഴെയുള്ള കുട്ടികൾ ഒഴികെ മറ്റുള്ള എല്ലാവർക്കും മാസ്ക് നിർബന്ധം
ഇടവേളകളിലായി അണുനശീകരണത്തിനുള്ള സംവിധാനം
കോവിഡ് സംശയിക്കുന്ന ആളുകളെ മാറ്റുന്നതിനായി ഐസലേഷൻ മുറി







































