അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും വന്ന ഇരുന്നൂറോളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ അണിനിരന്നപ്പോൾ ഐറിഷ് പാർലമെന്റിനുമുന്നിൽ നടന്ന പ്രവാസികളുടെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി അത് മാറി.


ഹെൽത്ത് കെയർ അസിറ്റന്റുമാർക്ക് അവരുടെ ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുന്ന രീതിയിൽ അവരുടെ ശമ്പളം ഉയർത്തുകയും വർക്ക് പെർമിറ്റ് ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും അവരെ ക്രിട്ടിക്കൽ സ്കിൽ പെർമിറ്റ് നൽകുന്നതിനായി പരിഗണിക്കുകയും വേണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.


നേരത്തെ ഈ ആവശ്യങ്ങൾ ഉന്നയിച്ചു മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ പാർലമെന്റിലെത്തി എം പിമാരുടെ മുന്നിലും സ്‍പീക്കറുടെ മുന്നിലും ഈ വിഷയം അവതരിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഹെൽത്ത് കെയർ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള കെയർ അസിസ്റ്റന്റുമാർക്കു QQI ലെവൽ 5 കോഴ്സ് ചെയ്യണം എന്ന ചട്ടം മാറ്റാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഫാമിലി സ്റ്റാറ്റസിന്റെ കാര്യത്തിൽ തീരുമാനമാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി സംഘടന മുന്നോട്ടു വന്നത്.


നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, കോർക്കിൽ നിന്നുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ എം പി മിക്ക് ബാരി, ഡബ്ലിനിൽ നിന്നുള്ള സ്വതന്ത്ര എം പി ജോൻ കോളിൻസ്, ഡബ്ലിനിൽ നിന്നുള്ള പീപ്പിൾ ബിഫോർ പ്രോഫിറ്റ് എം പി പോൾ മർഫി, കാവൻ-മൊണാഹാൻ മണ്ഡലത്തിൽ നിന്നുള്ള, ഭരണകക്ഷിയായ ഫിന ഫാൾ എം പി നീവ് സ്മിത്ത്, ഫിന ഫാളിന്റെ സെനറ്റർ മേരി ഫിറ്റ്‌സ്‌പാട്രിക്ക്, യുണൈറ്റ് ട്രേഡ് യൂണിയന്റെ റീജിയണൽ സെക്രെട്ടറി സൂസൻ ഫിറ്റ്‌സ്‌പാട്രിക്ക്, ഡബ്ലിനിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗവും സാമൂഹ്യപ്രവർത്തകയുമായ റൂത്ത് കോപ്പിഞ്ചർ, ഷിജി ജോസഫ്, വർഗീസ് ജോയ്,രാജേഷ് ജോസഫ്, ഷാന്റോ വർഗ്ഗീസ് എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.



അയർലണ്ടിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും സമരസ്ഥലത്തു എത്തുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച എല്ലാ എം പിമാരും ഈ വിഷയം തുടർന്നും പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും ഇത് പരിഹരിക്കുന്നതുവരെ ഇതിനോടൊപ്പം നിൽക്കുകയും ചെയ്യും എന്ന് ഉറപ്പു നൽകുകയും ചെയ്തു.



സമരം നടന്ന അന്ന് തന്നെ എം പി മിക്ക് ബാരി ഈ വിഷയം പാർലമെന്റിൽ പ്രധാനമന്ത്രി ലിയോ വരാദ്കറോട് ചോദ്യമായി ഉന്നയിക്കുകയും പരിശോധിച്ചിട്ടു മറുപടി പറയാമെന്നു പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്തു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































