ഗാസിയാബാദ്: മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളും 16കാരനും മരിച്ചു. ഇവരെല്ലാവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. നാലു സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറിലെ ഫാക്ടറിയിൽ ഇന്നലെ വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡേയോട് സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി. നിയമപരമായിട്ടാണോ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമല്ല.
ജന്മദിനാഘാഷം ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന തീപ്പൊരി ചിതറുന്ന മെഴുകുതിരികളാണ് ഇവിടെ നിർമിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു. ഇതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിൽ തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
 
                






