തിരുവനന്തപുരം: മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വേഗതയോടുകൂടി ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതായും, കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായുമാണ് റിപ്പോർട്ട്.
കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത കാറ്റിനൊപ്പം അതിശക്തമായ മഴയുണ്ടാകുമെന്നും വ്യാഴാഴ്ച രാത്രിയോടെ തുടര്‍ച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്താരും ഇറങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കൂടാതെ കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.