കൊല്ലം/തിരുവനന്തപുരം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ് മോർട്ടം നടന്നത്.
ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശ്വാസകോശത്തിൽ ചെളിയുടെ അംശം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഒപ്പം ഇൻക്വസ്റ്റിൽ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിരുന്നില്ല. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ, ദേവനന്ദ ധരിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവോ ചതവോ ഇല്ലായിരുന്നു. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു.
ഇളവൂരില്‍ നിന്ന് കാണാതായ ദേവനന്ദയുടെ മൃതദേഹം വീടിനടുത്തുള്ള ഇത്തിക്കരയാറില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് കണ്ടെത്തിയത്.
ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയേയാണ് വ്യാഴാഴ്ച രാവിലെ 10.30 ഓടെ കാണാതായത്. ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി കഴുകുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്. തുണി കഴുകി തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. അയൽ വീട്ടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.







































