gnn24x7

പെൺകുട്ടിയെ പിങ്ക് പൊലീസ് പൊതുസ്ഥലത്തു വിചാരണ ചെയ്ത് ചെറിയ സംഭവമായി കാണാനാവില്ല: ഹൈക്കോടതി

0
702
gnn24x7

കൊച്ചി: പെൺകുട്ടിയെ പിങ്ക് പൊലീസ് മോഷ്ടാവായി ചിത്രീകരിച്ച് പൊതുസ്ഥലത്തു വിചാരണ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തുകയും പിന്നീട് സ്വന്തം ബാഗിൽ മൊബൈൽ ഫോൺ കണ്ടെത്തുകയുമായിരുന്നു.കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്തു നടപടി എടുത്തെന്നും ഇവർ ഇപ്പോഴും സർവീസിലുണ്ടോയെന്നും കോടതി ചോദിച്ചു.

തന്റെ ഫോൺ നഷ്ടമായതിന് വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് ചോദിച്ചതെന്നും ഇതിനെ ചെറിയ സംഭവമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണയ്ക്കിരയായ പെൺകുട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസ് കള്ളിയെന്നു വിളിച്ചെന്നും പിതാവിന്റെ വസ്തം അഴിച്ചു പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.
പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയില്ലെന്ന് കാണിച്ചാണ് ആറ്റിങ്ങൽ ഡിവൈഎസ്പി മേൽ ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചത്.

gnn24x7