വിശാഖപട്ടണം: എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും വാതക ചോര്‍ച്ചയുണ്ടായത്.
എന്‍ഡിആര്‍എഫ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. രണ്ടാമതും വാതക ചോര്‍ച്ചയുണ്ടായതോടെ മൂന്ന് കിലോമീറ്ററുകള്‍ക്കുള്ളിലുള്ള പ്രദേശം പൂര്‍ണമായി ഒഴിപ്പിക്കും.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം. പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് കമ്പനിയില്‍ 50 ജീവനക്കാരുണ്ടായിരുന്നു. നൂറോളം പേരുടെ നില ഗുരുതരമാണ്. കൂടാതെ 1000ല്‍ അധികം പേരെ വാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ വിഷവാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിനു പേര് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇറങ്ങിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പലരും ബോധരഹിതരായി നിലംപതിച്ചു.
അതേസമയം, വിഷവാതക ചോര്‍ച്ചയ്ക്ക് കാരണം സാങ്കേതിക തകരാര്‍ ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫാക്ടറിയുടെ രണ്ട് ടാങ്കുകളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റൈറൈൻ വാതകവുമായി ബന്ധപ്പെട്ട ശീതീകരണ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് മുതിർന്ന ജില്ലാ ഭരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്റ്റൈറൈൻ സാധാരണയായി ദ്രാവക രൂപത്തിൽ നിലനിൽക്കുകയും അതിന്‍റെ സംഭരണ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ സുരക്ഷിതമായിരിക്കുകയും ചെയ്യും. എന്നാല്‍, ശീതീകരണ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുവിന്‍റെ താപനില 20 ഡിഗ്രി സെൽഷ്യസിനു മുകളിലാവുകയും അത് ദ്രവ രൂപത്തില്‍ നിന്നും വാതക രൂപത്തിലേയ്ക്ക് മാറുകയു൦ ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. ഇതാണ് ദുരന്തത്തിന് വഴിതെളിച്ചത്.





































