gnn24x7

ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

0
363
gnn24x7

ന്യദല്‍ഹി: ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍,  ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോര്‍ ,ഗുര്ജിത് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള നാല് എം.പിമാര്‍ ഉള്‍പ്പെടെ ആകെ ഏഴ് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

ഈ സസ്‌പെന്‍ഷന്‍ വലിയ തരത്തിലുള്ള ജനാധിപത്യ ധ്വംസനമാണെന്ന് സി.പി.എ.എം നേതാവ് ആരിഫ് എം.പി പ്രതികരിച്ചു. ഇത്രയും ദിവസമായി ഈ രാജ്യം കത്തിയെരിയുകയും ഇത്രയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം ഈ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ ?

ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന് അവര്‍ പറഞ്ഞു. അതിന് മുന്‍പ് ചര്‍ച്ച ചെയ്താലെന്താണ്? ഇന്ന് കൊറോണ വിഷയം വന്നപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്തില്ലേ എന്തുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ വരാത്തത്. ദല്‍ഹിയില്‍ ജനങ്ങള്‍ തമ്മില്‍ വൈരാഗ്യമില്ല. എല്ലാവരും സാഹോദര്യത്തോടെയാണ് ജീവിക്കുന്നത്. പുറത്ത് നിന്ന് വന്നവരാണ് ആക്രമണം നടത്തിയത്, അദ്ദേഹം പറഞ്ഞു.

വളരെ അകാരണമായാണ് സസ്‌പെന്‍ഷന്‍ എന്നും ന്യായമില്ലാത്ത നടപടിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 45 ഓളം ആളുകള്‍ മരിച്ചിട്ടും ഉറുമ്പു ചത്ത ഗൗരവും പോലും കാണിക്കാതെ സഭ മുന്നോട്ടുപോകുന്നു. സ്പീക്കറുടെ ഡയസില്‍ കയറി പിടിച്ചുവലിച്ചുകീറിയെന്ന് പറയുന്നു. അത് നടന്നിട്ടില്ല. കൊറോണ ചര്‍ച്ചക്ക് വന്നപ്പോള്‍ ഞങ്ങള്‍ സഹകരിച്ചു. ഒരു എം.പി സോണിയാ ഗാന്ധി അടക്കമുള്ള ആളുകളെ കുറിച്ച് മോശമായി സംസാരിച്ചു. ഒരു ജനാധിപത്യ മര്യാദയും അവര്‍ കാണിക്കുന്നില്ല. ഇത് അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

അതേസമയം സസ്‌പെന്‍ഷനിലായ എം.പിമാര്‍ സഭയ്ക്ക് അകത്ത് പ്രതിഷേധം പ്രകടനം നടത്തുന്നുണ്ട്. സഭയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനം ഉണ്ടായി എന്ന വിമര്‍ശനം ആണ് ഇവര്‍ക്കെതിരെ ഉണ്ടായത്. ഈ സമ്മേളന കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ശബ്ദവോട്ടോടെ പാസ്സാക്കുകായിരുന്നു.

ഇന്ന് സ്പീക്കറുടെ അസാന്നിധ്യത്തിലാണ് നടപടി ഉണ്ടായത്. പ്രതിപകഷത്ത് നിന്ന് ഭരണപക്ഷത്തേക്ക് നീങ്ങിയാള്‍ ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.


gnn24x7