ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്ക് ഏപ്രിൽ 20ന് ശേഷം പ്രവർത്തിച്ചുതുടങ്ങാമെന്ന അനുമതി വ്യവസ്ഥകളോടെ മാത്രം. അവശ്യ സാധനങ്ങളല്ലാത്തവയ്ക്കുള്ള വിൽപന ലോക്ക് ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു. ലോക്ക്ഡൌൺ കാലത്ത് അവശ്യസാധനങ്ങളുടെ വിതരണത്തിനുള്ള അനുമതി മാത്രമായിരിക്കും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നൽകുകയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ലോക്ക്ഡൌൺ മെയ് മൂന്നുവരെ നീട്ടിക്കൊണ്ട് ഇക്കഴിഞ്ഞ ഏപ്രിൽ 13ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ലോക്ക്ഡൌൺ മാർഗനിർദേശം ആഭ്യന്ത്രമന്ത്രാലയം പുതുക്കിയത്. ഇതിൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.
ഇതനുസരിച്ച് ഏപ്രിൽ 20ന് ശേഷം പ്രവർത്തനം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചും സമ്പർക്കരഹിതവുമായ ഉൽപന്ന വിതരണമായിരിക്കും നടത്തുകയെന്നും ഫ്ലിപ്കാർട്ട് അറിയിച്ചിരുന്നു. ഏതൊക്കെ സാധനങ്ങളാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യുകയെന്ന് അവർ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അവശ്യസാധനങ്ങൾക്ക് മുൻഗണനയുണ്ടാകുമെന്ന് ഫ്ലിപ്കാർട്ടും ആമസോണും അറിയിച്ചിരുന്നു.
അവശ്യസാധനങ്ങൾ മാത്രം വിതരണം ചെയ്താൽ മതിയെന്ന് കേന്ദ്രസർക്കാർ വ്യക്തത വരുത്തിയതോടെ മൊബൈൽഫോൺ ഉൾപ്പടെയുള്ള ഉൽപന്നങ്ങൾ വിൽക്കാനാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾക്കായിരിക്കും ലോക്ക്ഡൌൺ കാലത്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ മുൻഗണന നൽകുക.
                








































