തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ മരിച്ചു. ജെ അൻപഴകൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യജനപ്രതിനിധിയാണ് ഇദ്ദേഹം.
ചികിൽസയ്ക്കിടെ നേരിയ പുരോഗതി കണ്ടെങ്കിലും തിങ്കളാഴ്ചയോടെ നില അതീവഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തെ ചികിൽസിച്ച റെലെ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
നേരത്തേയുണ്ടായിരുന്ന വൃക്കരോഗവും ഇതിനിടെ വഷളായി. 15 വർഷം മുൻപ് അൻപഴകൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരിലൊരാൾ കൂടിയായ അൻപഴകനെ ജൂൺ രണ്ടിനാണ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.