ന്യൂഡൽഹി: പത്ത് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി ബിജെപി. കോൺഗ്രസിനേക്കാൾ ഇരട്ടിയലധിക സീറ്റുകൾ ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. നിലവില്‍ 86 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസിന് 41 അംഗങ്ങളും. 245 അംഗ രാജ്യസഭയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 100 സീറ്റിനടുത്തായി. എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ കൂടി ഉറപ്പാക്കിയാല്‍ രാജ്യസഭയിലെ പ്രതിപക്ഷ വെല്ലുവിളി മറികടക്കാൻ മോദി സര്‍ക്കാറിന് സാധിക്കും. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ കൂടി ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് നാലു സീറ്റാണ് ലഭിച്ചത്.
രാജ്യസഭയിലെ പ്രതിപക്ഷ ശക്തിയായിരുന്നു ഒന്നാം മോദി സര്‍ക്കാറിന് മുഖ്യ പ്രതിബന്ധം സൃഷ്ടിച്ചത്. 61 രാജ്യസഭ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
42 അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെയാണ് ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചു. മൊത്തം ബിജെപി 17 സീറ്റും കോണ്‍ഗ്രസ് ഒമ്പത് സീറ്റും നേടി. വൈഎസ്‌ആർസിപി നാല് സീറ്റിലും ജെഎംഎം, എംഎൻഎഫ്, എൻപിപി, ജെഡിഎസ് എന്നിവ ഓരോ സീറ്റിലും ജയിച്ചു.
കർണാടകത്തിൽ ഒഴിവുള്ള നാല് സീറ്റിൽ ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ബിജെപിയുടെ ഇരണ്ണ കഡാഡി, അശോക് ഗസ്‌തി എന്നിവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അരുണാചൽപ്രദേശിൽനിന്ന് ബിജെപിയുടെ നബാം റാബിയയും എതിരില്ലാതെ ജയിച്ചു.
രാജസ്ഥാനിൽനിന്ന് കോൺഗ്രസിന്റെ കെ സി വേണുഗോപാലും നീരജ് ദാംഗിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് ജയിച്ചു. മൂന്ന് സീറ്റിലേക്ക് തെരഞ്ഞെടുപ്പുണ്ടായ മധ്യപ്രദേശിൽ അടുത്തിടെ കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയുടെ സുമർ സിങ് സോളങ്കിയും ജയിച്ചു. മൂന്നാമത്തെ സീറ്റിൽ ദിഗ്‌വിജയ് സിങ് ജയിച്ചു. ദളിത് നേതാവ് ഫൂൽസിങ് ബരിയ്യ കോൺഗ്രസിന്റെ രണ്ടാമത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു.
 
                






