അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. രജൗരിയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ജൂണ്‍ 5 ന് ശേഷം നിയന്ത്രണ രേഖയില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണിദ്ദേഹം.
ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നീട് നൗഷേര സെക്ടറിലെ രജൗരിയിലും പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടു. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക്ക് ഷെല്ലാക്രമണം നടന്നത്. അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക്ക് ഷെല്ലാക്രമണം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി.
അതേസമയം അനന്തനാഗിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യൻ സൈനികരും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായ വെടിവയ്പ്പാണ് ഇവിടെ നടക്കുന്നത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ വർഷം ജൂൺ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു