gnn24x7

തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് അരുണ്‍ ബാലചന്ദ്രന്‍

0
316
gnn24x7

തിരുവനന്തപുരം: തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. എന്‍.ഐ.എയ്ക്കും കസ്റ്റംസിനുമാണ് അരുണ്‍ പരാതി നല്‍കിയത്.

ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ച് മാത്രമാണ് താന്‍ ഫ്‌ളാറ്റില്‍ മുറിയെടുത്തുകൊടുത്തതെന്നും കുടുംബസുഹൃത്ത് എന്ന് മാത്രമാണ് ശിവശങ്കര്‍ പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ കുറ്റവും തന്റെ മേല്‍ ചുമത്തി ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും എന്‍.ഐ.എയ്ക്ക് നല്‍കിയ പരാതിയില്‍ അരുണ്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലിക്കുമ്പോള്‍ തന്നെ സ്വപ്‌നയുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നെന്നും സ്വപ്നയ്ക്ക് കാര്‍ കുറഞ്ഞവിലയില്‍ വാങ്ങുന്നതിന് തന്റെ സഹായം തേടിയെന്നും അരുണ്‍ പറഞ്ഞു.

ശിവശങ്കറിനെതിരെ കസ്റ്റംസിനും എന്‍.ഐയ്ക്കും അരുണ്‍ നേരിട്ട് പരാതി നല്‍കുന്നു എന്നതും കേസില്‍ ശ്രദ്ധേയമാണ്. ഈ പരാതി കൂടി മുഖവിലക്കെടുത്തായിരിക്കും കസ്റ്റംസിന്റെ തുടര്‍ അന്വേഷണങ്ങള്‍ എന്നാണ് അറിയുന്നത്.

അതേസമയം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് അരുണിന്റെ മൊഴി രേഖപ്പെടുത്തും.

അതിനിടെ എം. ശിവശങ്കര്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്നാണ് ചീഫ് സെക്രട്ടറിതല അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുമായുള്ള ബന്ധത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട്് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് രണ്ട് പേരെ കൂടി എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

gnn24x7