gnn24x7

പുതുക്കിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് സംഘടനകള്‍

0
321
gnn24x7

ന്യൂദല്‍ഹി: പുതുക്കിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘടനകള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണിതെന്നും തങ്ങളുടെ അടുത്ത നീക്കങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നുമാണ് ഇവരുടെ പ്രതികരണം.

പ്രധാനമായും എച്ച്. ആര്‍. ഡി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്ത നീക്കത്തെ ഇവര്‍ സ്വാഗതം ചെയ്തു. നിരവധി വര്‍ഷങ്ങളായുള്ള സംഘപരിവാറിന്റെ ആവശ്യമായിരുന്നു ഇത്.

ആര്‍.എസ്.സിന് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ ശാഖയായ ഭാരതീയ ശിക്ഷാ മണ്ഡല്‍ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ തങ്ങളുടെ 60 ശതമാനം നിര്‍ദ്ദേശങ്ങളും പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയിച്ചത്.

ഭാരതീയ ശിക്ഷാ മണ്ഡല്‍ (ബി.എസ്.എം) നടത്തിയ ഭാരത് ബോധിനെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സിലെ ആര്‍.എസ്.എസിന്റെ 2016 ല്‍ അവതരിപ്പിച്ച രേഖയില്‍ മനുഷ്യരെ ഒരു വിഭവമായി കാണാതിരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞിരുന്നു.

വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

രാഷ്ട്രീയ ശിക്ഷാ ആയോഗിന്റെ രൂപീകരണം ദേശീയ ഗവേഷണ ഫൗണ്ടേഷന്റെ രൂപീകരണം തുടങ്ങിയ ഇവരുടെ നിര്‍ദ്ദേശങ്ങളായിരുന്നു.

അഞ്ചാം ക്ലാസുവരെ മാതൃഭാഷയില്‍ പഠിപ്പിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. കഴിഞ്ഞ 90 വര്‍ഷങ്ങള്‍ക്കിടെ ആര്‍.എസ്.എസ് ഉന്നതല യോഗങ്ങളില്‍ ഇക്കാര്യത്തില്‍ ഒന്നിലധികം പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.

ആര്‍.എസ്.എസിനു കീഴിലുള്ള ശിക്ഷാ ഉത്തന്‍ ന്യാസ് എന്ന വിദ്യാഭ്യാസ ശാഖ 2016 ല്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞത് അഞ്ചാം ക്ലാസുവരെ കുട്ടികളുടെ മാതൃഭാഷയില്‍ പഠിപ്പിക്കണമെന്നും ഇംഗ്ലീഷ് തേര്‍ഡ് ഓപ്ഷണല്‍ ലാംഗേജാക്കണെന്നുമായിരുന്നു.

വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ലിബറല്‍ എന്ന വാക്കു മാറ്റി സമഗ്രത എന്നാക്കാന്‍ നിര്‍ദ്ദേശിച്ചത് ഭാരതീയ ശിക്ഷാ മണ്ഡല്‍ ആണ്. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. മുന്‍ ഡ്രാഫ്റ്റിലെ കൂടുതല്‍ ലിബറല്‍ വിദ്യാഭ്യാസത്തിലേക്ക് എന്ന അദ്ധ്യായം ഇപ്പോള്‍ സമഗ്രവും ബഹുമുഖവുമായ വിദ്യാഭ്യാസം എന്നാക്കി മാറ്റിയിട്ടുണ്ട്.

gnn24x7