കരിപ്പൂർ വിമാന അപകടത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് വ്യോമയാന രംഗത്തെ വിദഗ്ധർക്ക്. മോശം കാലാവസ്ഥ മുതൽ ടേബിൾ ടോപ്പ് റൺവേ വരെയുള്ള കാരണങ്ങളാണ് പലരും പറയുന്നത്. എന്നാൽ ഏറ്റവും പ്രധാനം അപകടം നടക്കുന്ന സമയം വിമാനത്താവളത്തിലെ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിച്ചിരുന്നില്ല എന്നതാണ്.
കനത്ത മഴയുണ്ടായിരുന്നിട്ടും വിമാനം ഇറങ്ങുന്നതിന് കൃത്യത നൽകുന്ന അപ്രോച്ച് റെഡാർ പ്രവർത്തിപ്പിച്ചില്ല. എയർ ട്രാഫിക് കൺട്രോളാണ് റെഡാർ പ്രവർത്തിപ്പിക്കേണ്ടത്. അപ്രോച്ച് റെഡാർ സംവിധാനം എന്നാൽ വിമാനം ഇറങ്ങുന്നതിന് നൽകുന്ന കമ്പ്യൂട്ടറൈസ് അസിസ്റ്റൻസാണ്.
വിമാനത്തിന്റെ വേഗവും വരവും പരിശോധിച്ച് ആ വിമാനം റൺവെയിൽ എവിടെയാകും ഇറങ്ങുകയെന്ന് കണക്കാക്കി വിവരം നൽകുകയും ആ ലാന്റിങ്ങിൽ പിഴവുണ്ടെങ്കിൽ തിരുത്തി എവിടെ ഇറങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണ് അപ്രോച്ച് റെഡാർ സംവിധാനം. ഇത് നൈറ്റ് ലാന്റിങ് സംവിധാനമായ ക്യാറ്റഗറി ലാന്റിങ് 2 ( CAT 2) വിന്റെ ഭാഗമാണ്.
കനത്ത മഴയുള്ളപ്പോൾ ഈ സംവിധാനം നിർബന്ധമായും പ്രവർത്തിപ്പിക്കേണ്ടതാണ്. ഇന്നലെ കനത്ത മഴയുണ്ടായിരുന്നിട്ടും കരിപ്പൂരിൽ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ല. തുടർന്ന് പ്രോസിഡ്യൂർ ലാൻഡിങ്ങാണ് പൈലറ്റ് നടത്തിയത്. ലാൻഡിങ്ങിനുള്ള സാഹചര്യം സ്വയം വിലയിരുത്തി പൈലറ്റ് വിമാനം ഇറക്കുന്ന രീതിയാണ് പ്രോസിഡ്യൂർ ലാൻഡിങ്.
മഴയും കാറ്റും ഇരുട്ടും കാരണം പ്രോസിഡ്യൂർ ലാൻഡിങ്ങിൽ പാളിച്ചയുണ്ടാകാം. അതാകും ഒരു പക്ഷെ റൺവെ വൺ സീറോയിൽ (1,0) യിൽ പൈലറ്റ് വിമാനം ഇറക്കാൻ കാരണം. അതുപോലെ തന്നെ അക്വ പ്ളെയിനിങ് എന്ന പ്രതിസന്ധി വിമാനം ഇറക്കുമ്പോൾ ഉണ്ടായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.
വെള്ളം കെട്ടിയ റൺവേയിൽ വിമാനം ഇറക്കുമ്പോൾ വീലിനും റൺവെയ്ക്കുമിടിൽ വെള്ളം കയറിയിട്ട് ഒരു പാളി സൃഷ്ടിച്ച് അത് ലാണ്ടിങിന് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് അക്വപ്ളെയിനിങ് എന്ന് പറുയന്നത്. വീലിന് തെറിപ്പിച്ച് കളയാൻ കഴിയുന്നതിനെക്കാൾ വെള്ളമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്.










































