കഴിഞ്ഞ ദിവസം ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിന്റെ ഭീകരത ലോകം മുഴുവൻ ഇതിനോടകം കണ്ടിരിക്കുകയാണ്. സ്ഫോടന സ്ഥലത്തു നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഹൃദയ ഭേദകമാണ് ചിത്രങ്ങൾ.
അതേസമയം മനുഷ്യത്വത്തിന്റെ കണികകൾ ഭൂമിയിൽ അസ്തമിച്ചിട്ടില്ലാത്തതിന്റെ കാഴ്ചകളും ബെയ്റൂട്ടിൽ നിന്ന് പുറത്തു വരുന്നു. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യയമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീട്ടു ജോലിക്കാരിയുടെ ദൃശ്യങ്ങളാണിത്. സ്വന്തം ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ കുഞ്ഞുമായി ഓടുന്ന വീട്ടുജോലിക്കാരിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജോലിക്കാരി വാക്വം ക്ലീനർ ഉപയോഗിച്ച് മുറി വൃത്തിയാക്കുകയാണ്. പെൺകുഞ്ഞ് മുറിയിൽ കളിക്കുന്നതും കാണാം. പെട്ടെന്ന് സ്ഫോടനത്തിന്റെ ആഘാതത്തില്‍ മുറി കുലുങ്ങുകയും സാധനങ്ങൾ നിലത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ സ്ത്രീ കുഞ്ഞുമായി പുറത്തേക്ക് ഓടി- ഇതാണ് വീഡിയോയിലെ ദൃശ്യങ്ങൾ.
മുഹമ്മദ് ലില എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം മാധ്യമ പ്രവർത്തകനാണെന്നാണ് സൂചനകൾ. ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീകര ദൃശ്യങ്ങളാണ് എല്ലാവരും പങ്കിടുന്നത്. എന്നാൽ ഇവിടെ മറ്റൊന്നാണുള്ളത്- എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്.
സ്ഫോടനം നടന്നപ്പോൾ ഒരു കൊച്ചു കുട്ടിയെ രക്ഷിക്കാൻ വേലക്കാരി സ്വന്തം ജീവൻ പണയപ്പെടുത്തിയ നിമിഷമാണിത്. എവിടെ വേണമെങ്കിലും ഹീറോ ആകാം- എന്നും അദ്ദേഹം കുറിക്കുന്നും. നിരവധി പേരാണ് സ്ത്രീയെ അഭിനന്ദിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.