കോഴിക്കോട്: കരിപ്പൂർ വിമാന അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു സീൽ ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം നടത്തുന്നത്. ദുരന്തകാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നാണ് പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട്. വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം.
കൃത്യമായ രാജ്യാന്തര വ്യോമയാന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് വിമാനങ്ങളുടെ ലാൻഡിങ്. മഴവെള്ളത്തിൽ തെന്നി മാറിയാണ് അപകടമെന്ന് പ്രാഥമിക നിഗമനവുമുണ്ട്. കരിപ്പൂരിൽ ഐ.എക്സ് 1334 വിമാനം ആദ്യം ഇറങ്ങാൻ ശ്രമിച്ചപ്പോൾ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് അനുമതി നൽകിയെങ്കിലും ഇറങ്ങിയില്ല. ആ സമയത്ത് മഴയായിരുന്നുവെങ്കിലും 2000 മീറ്റർ മുന്നോട്ട് കാഴ്ചയുണ്ടായിരുന്നുവെന്നാണ് എ.ടി.സിയുടെ പ്രാഥമിക റിപ്പോർട്ട് . 2000 മീറ്റർ ഉയരേ നിന്ന് തന്നെ റൺവെ വ്യക്തമാണെന്ന് (Visibility) പൈലറ്റിന് സന്ദേശം നൽകിയിരുന്നു. 1400 മീറ്റർ ഉയരെ നിന്ന് താഴേയ്ക്ക് കാണാൻ വ്യക്തതയുണ്ടെങ്കിൽ തന്നെ വിമാനമിറക്കാമെന്ന് ചട്ടം.
ലാൻഡിങ്ങിന് കിഴക്ക് ദിശയിലുള്ള 28 റൺവേ തിരഞ്ഞെടുക്കാനും നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ആദ്യ തവണ ലാൻഡ് ചെയ്യാതെ 15 നോട്ടിക്കൽ മൈൽ കൂടി ചുറ്റിയ ശേഷം പടിഞ്ഞാറ് ദിശയിൽ നിന്ന് തുടങ്ങുന്ന 10 റൺവേ വഴിയാണ് രണ്ടാം വട്ടം ലാൻഡിങ്ങിന് ശ്രമിച്ചത്.സാധാരണ റൺവേ ആരംഭിക്കുന്നതിന്റെ 300 മുതൽ 900 മീറ്റർ പരിധിക്കുള്ളിൽ ലാൻഡിങ്ങിനായി വിമാനങ്ങൾ സ്പർശിക്കും. എന്നാൽ അപകടത്തിന് തൊട്ടു മുൻപ് 1500 മീറ്റർ കഴിഞ്ഞാണ് റൺവേയിൽ സ്പർശിച്ചത്.നിമിഷങ്ങൾക്കകം പിൻചക്രങ്ങൾ ലാൽഡിങ് സ്ട്രിപ്പിൽ കുടുങ്ങാതെ വിമാനം തെന്നിമാറി. വീണ്ടും ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നോട്ടു കുതിച്ച വിമാനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതോടെ പൂർണമായും നിയന്ത്രണം നഷ്ടമായി പുറത്തേക്ക് വീണുവെന്നാണ് നിഗമനം.
ലാൻഡിംഗ് സമയത്ത് വിമാനത്തിന്‍റെ വേഗം കുറക്കാൻ ചിറകിന്‍റെ പിന്നിൽ ഫ്ലാപ്പുണ്ട്. അത് പ്രവർത്തിക്കാതെ പോയോ? വിമാനത്തിന് അതടക്കം മറ്റെന്തെങ്കിലും സാങ്കേതികത്തകരാറുണ്ടായിരുന്നുവെങ്കിൽ അത് എയർ ട്രാഫിക് കൺട്രോളിൽ അറിയിക്കണമായിരുന്നു. അങ്ങിനെയുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടില്ല. രണ്ടാമത്തെ റൺവെയിലിറങ്ങിയപ്പോൾ കാറ്റടക്കമുള്ള പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിരിന്നിരിക്കാമെന്നായിരുന്നു ആദ്യം വന്ന നിഗമനം. 14 നോട്ട് മാത്രം വേഗതയുള്ള ചെറിയ കാറ്റ് മാത്രമായിരുന്നു അപ്പോൾ വീശിയതെന്നാണ് അപ്പോഴത്തെ കാലാവസ്ഥ റിപ്പോർട്ട്. 12 മുതൽ 15 വരെയുള്ള ടെയിൽ ‘വിൻഡ് ലാൻഡിംഗിന് ഓക്കെ’ പറയാവുന്ന സാഹചര്യമാണ്. വിമാനത്തിന്‍റെ നിയന്ത്രണം തെറ്റിക്കില്ല. റൺവെക്കു കുറുകെയുള്ള ക്രോസ് വിൻഡ് ഉണ്ടായിരുന്നതായും സൂചനയില്ല.










































