gnn24x7

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

0
342
gnn24x7

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമെയാണ് ഈ തുക.

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഇരയായ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറിയത്.

ചാരക്കേസുമായി ബന്ധപ്പെട്ട നിയമവരുദ്ധ അറസ്റ്റിനും പീഡനത്തിനും ഇരയായ നമ്പി നാരായണന് 2018 സെപ്റ്റംബര്‍ 14ലെ സുപ്രീം കോടതി വിധി പ്രകാരമായിരുന്നു 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയത്.

ഇതേ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പ്രകാരം ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്താന്‍ 2019 ഫെബ്രുവരി ഒന്നിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതിനകം ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമെ സബ്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത വകയില്‍ ചെലവായ 1.3 കോടി രൂപയും സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് സബ്കോടതി ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ജനുവരി 14നാണ് കേസ് അവസാനിപ്പിച്ച് ഉത്തരവായത്. നമ്പി നാരായണനുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ച പ്രകാരം എതിര്‍കക്ഷികളില്‍ നിന്നും പത്തു ലക്ഷം രൂപ വീതം വാങ്ങി നല്‍കാം എന്നായിരുന്നു ധാരണ.

2003ല്‍ നമ്പി നാരായണന്‍ കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി, വഞ്ചിയൂര്‍ എസ്.ഐ, സിബി മാത്യൂസ്, സെന്‍കുമാര്‍, സി.ഐ.എസ് വിജയന്‍, ജോഗേഷ്, മാത്യു ജോണ്‍, ആര്‍.ബി ശ്രീകുമാര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍.

എന്നാല്‍ കേസ് എന്നാല്‍ ലഭിക്കേണ്ട നഷ്ടപരിഹാര തുക എതിര്‍കക്ഷികളില്‍ നിന്നാണ് നല്‍കേണ്ടതെന്ന് സബ് കോടതിയില്‍ കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ നമ്പി നാരായണന്‍ അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അടയ്ക്കണമെന്ന് സബ്കോടതി ഉത്തരവിട്ടത്.

gnn24x7