തിരുവനന്തപുരം: ഇഐഎ 2020 കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആസൂത്രിതവും തെറ്റായതുമായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും, അതിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നും എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപെട്ടു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നുതന്നെയാണ് എബിവിപിയുടെ നിലപാടെന്നു മാത്രമല്ല,അതിനുവേണ്ടി എല്ലാം കാലത്തും മുന്നിട്ടിറങ്ങിയ ഒരു സംഘടനകൂടിയാണ് എബിവിപിയെന്നും ഷാജി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഇഐഎ 2020 കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആസൂത്രിതമായി വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഇഐഎ 2020 കേന്ദ്രസർക്കാരിന്റെ ഒരു അന്തിമതീരുമാനമല്ലായെന്നു മാത്രമല്ല, ഇതൊരു കരട് വിജ്ഞാപനം മാത്രമാണ്. നിലവിൽ പുറത്തിറക്കിയ ഇഐഎ 2020 കരട് പോലും അന്തിമ കരടാണെന്ന് കേന്ദ്രസർക്കാർ പറയുന്നില്ല. അതുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ പൗരന്മാർക്കും അഭിപ്രായം രേഖപ്പെടുത്തുവാനുള്ള സൗകര്യംപോലും കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. ആ അഭിപ്രായം പരിഗണിച്ചുകൊണ്ടുള്ള ഒരു ബിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്നാണ് എബിവിപി പ്രതീക്ഷിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം കേരളത്തെക്കുറിച്ച് പഠിച്ചും, കേരളത്തിലെ പശ്ചിമഘട്ടത്തെക്കുറിച്ചുമെല്ലാം തീവ്രമായ പഠനം നടത്തിയ മാധവ ഗാഡ്ഗിലിന്റെ റിപ്പോർട്ട് പോലും അംഗീകരിക്കാനോ നടപ്പിലാക്കാനോ പറ്റാത്ത ഇടതുവലതു മുന്നണികളും അവരുടെ യുവജനവിദ്യാർഥി പ്രസ്‌ഥാനങ്ങളുമാണ്
കേരളത്തിൽ ഇത്തരത്തിൽ വിവാദപ്രചാരണങ്ങൾക്ക് മുമ്പിലും പിന്നിലും ഉള്ളത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
രാജമലയിലും കവളപ്പാറയിലുമുൾപ്പെടെ നടന്ന ദുരന്തങ്ങളിലേക്കും, ഇന്നും നടന്നുകൊണ്ടിരിക്കുന്ന പ്രളയദുരന്തങ്ങളിലേക്കും കേരളത്തെ തള്ളിവിട്ടത്
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാത്തതാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി നടത്തുന്ന കള്ളപ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാതെ ഇഐഎ 2020 കരട് വിജ്ഞാപനം വായിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുവാൻ ഓരോരുത്തരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.