gnn24x7

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു

0
283
gnn24x7

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം കമല മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയെ ഇരുണ്ടഭരണത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്നും അല്ലെങ്കില്‍ വരും തലമുറകളോട് നമ്മള്‍ ഉത്തരം പറയേണ്ടി വരുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് കമലാ ഹാരിസ് പറഞ്ഞു.

2016 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. മുന്‍പ് സ്റ്റേറ്റ് അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 54കാരിയായ കമല ഹാരിസ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും ആദ്യത്തെ ആഫ്രിക്കന്‍-ഏഷ്യന്‍ വംശജ്ഞയുമാണ് കമല.

എന്നാല്‍ കമലാഹാരിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അധിക്ഷേപ പരമാര്‍ശവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.

ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.

gnn24x7