തിരുവനന്തപുരം: തുറന്നു കിടന്നു ഗേറ്റിലൂടെ വീടിന് പുറത്തേക്കോടിയ ഒന്നേകാൽ വയസുകാരിക്ക് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ്–ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്രയാണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടുകാല്‍ മുത്താരമ്മന്‍ കോവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കു പോകുന്ന റോഡിലായിരുന്നു സംഭവം.
അമ്മയുടെ ഒക്കത്തിരുന്ന കുട്ടി താഴേക്ക് ഊർന്നിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് സൂചന. പിടിക്കാനായി അമ്മ പുറകെ ഓടിയെങ്കിലും അതിവേഗം പാഞ്ഞെത്തിയ ബൈക്ക് കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.
ഇതിനിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർക്കും കോവിഡ് പരിശോധന നടത്തിയതിൽ കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നക്ഷത്രയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനാൽ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമെ മൃതദേഹം വിട്ടു നൽകു. അപകടത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.







































