ഹൈദരാബാദ്; തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. അതിനു ശേഷം രജനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയോടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടർന്നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രക്തസമ്മര്‍ദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.