ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായപ്രളയത്തില്‍ അകപ്പെട്ട 125 ഓളം പേരെ ഇതുവരെയും കണ്ടെത്താനായില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്ര പേരാണ് അപകടത്തില്‍ പെട്ടത് എന്നതിനെ കുറിച്ചും കൂടുതല്‍ കണക്കുകള്‍ പുറത്തുവരാനുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ടണലുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ jcb ഉള്‍പ്പെടെ എത്തിച്ചായിരുന്നു ഐടിബിപിയും ദുരന്ത നിവാരണ സേനയും രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും ഏറെ അകലെ നിന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാര്‍ സെനഗര്‍ അറിയിച്ചു.